രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം; കണ്ണാടി അടിച്ച് പൊട്ടിച്ചു, ഡ്രൈവറെ മര്‍ദ്ദിച്ചു, അസാധാരണ പ്രതിഷേധവുമായി ആംബുലൻസ് ഡ്രൈവര്‍മാര്‍

കൊല്ലം: കൊല്ലം പത്തനാപുരത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബൈക്കിൽ എത്തിയ സംഘം ‍ഡ്രൈവറെ മര്‍ദ്ദിക്കുകയും വാഹനത്തിന്റെ കണ്ണാടി ചില്ല് അടിച്ച് പൊട്ടിക്കുകയുമായിരുന്നു. വിദഗ്ദ ചികിത്സയ്ക്ക്‌ രോഗിയെ കൊണ്ട് പോകുമ്പോഴാണ് സംഭവം. അക്രമത്തില്‍ പ്രതിഷേധവുമായി ആംബുലൻസ് ഡ്രൈവര്‍മാർ രംഗത്തെത്തി. വൈകിട്ട് ആംബുലൻസുകൾ നിരയായിട്ട് ടൗണിൽ ഓടിച്ച് ആംബുലൻസ് ഡ്രൈവര്‍മാര്‍ പ്രതിഷേധപ്രകടനം നടത്തി. ബീക്കൺ ലൈറ്റ് ഉപയോഗിച്ചും അലാറം ഓഫ്‌ ചെയ്തുമായിരുന്നു പ്രതിഷേധം.
ഇന്നലെ അർദ്ധ രാത്രിയാണ് ആക്രമണം ഉണ്ടായത്. പട്ടാഴി പന്ത്രണ്ട് മുറിയിൽ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു ബിന്ദു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആദ്യം പത്തനാപുരം ഇ എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്ക് കൊണ്ടുപോകും വഴി കൊട്ടിയത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഘം കണ്ണാടി അടിച്ച് പൊട്ടിക്കുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമി സംഘം ഡ്രൈവറുടെ വാച്ചും കവര്‍ന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നിലവില്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് പത്തനാപ്പുരത്ത് ആംബുലൻസ് ഡ്രൈവർമാരുടെ അസാധാരണ പ്രതിഷേധം നടന്നു. ആംബുലൻസുകൾ നിരയായിട്ട് ടൗണിൽ ഓടിച്ചു ഡ്രൈവര്‍മാര്‍ പ്രതിഷേധപ്രകടനം നടത്തി. ബീക്കൺ ലൈറ്റ് ഉപയോഗിച്ചും, അലാറം ഓഫ്‌ ചെയ്തുമായിരുന്നു പ്രതിഷേധം.