കറക്കി വീഴ്ത്തി ജഡേജ; ഒന്നാം ഇന്നിങ്സിൽ വിൻഡീസിന് ബാറ്റിങ്ങ് തകർച്ച

വിൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനവും മുൻ തൂക്കം ഇന്ത്യയ്ക്ക്. അഞ്ചുവിക്കറ്റിന് 518 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യയുടെ കൂറ്റൻ ടോട്ടൽ പിന്തുടർന്ന വിൻഡീസ് രണ്ടാം ദിനം കളി നിർത്തുമ്പോൾ 140 റൺസിന് നാല് എന്ന നിലയിലാണ്.

31 റൺസുമായി ഷായ് ഹോപ്പും 14 റൺസുമായി ടെവിന്‍ ഇംലാച്ചുമാണ് ക്രീസിൽ. അലിക് അതനാസെ 41 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് കുൽദീപ് യാദവും നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ടാം ദിനം 200 റൺസ് കൂടി കൂട്ടിച്ചേർത്തു. ജയ്‌സ്വാള്‍ 22 ഫോറിന്റെ അകമ്പടിയോടെ 175 റൺസ് നേടിയപ്പോൾ ഗിൽ 16 ഫോറും രണ്ട് സിക്‌സറുമടക്കം 129 റൺസുമായി പുറത്താകാതെ നിന്നു.

നിതീഷ് കുമാർ റെഡ്ഡിയും ( 43), ധ്രുവ് ജൂറെലും (44) ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്നലെ സായ് സുദർശൻ (87), കെഎൽ രാഹുൽ (38) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു.