നെടുമങ്ങാട് ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘർഷം: ഇരുവിഭാഗങ്ങളുടെയും ആംബുലന്‍സുകൾ കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ആംബുലന്‍സുകള്‍ കത്തിനശിച്ചു. ഡിവൈഎഫ്‌ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സും എസ്ഡിപിഐയുടെ ആംബുലന്‍സുകളാണ് കത്തി നശിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ്. ഫയര്‍ഫോഴ്‌സും പൊലീസും എത്തി തീ അണച്ചു. ആംബുലന്‍സ് മനപ്പൂര്‍വം കത്തിച്ചതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് കത്തിച്ചതെന്നും സമഗ്ര അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റത്. അഴീക്കോട് വെച്ച് മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനാണ് മർദനമേറ്റത്. മൂന്ന് എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് മർദിച്ചുവെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. അതിനുപിന്നാലെ എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണം ഉണ്ടായി.അതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ ആംബുലൻസ് കത്തിയ നിലയിൽ കണ്ടെത്തിയത്. ഇരുസംഘടനകളും പരസ്പരം ആരോപണം ഉന്നയിച്ച് രംഗത്തെത്തി. നേരത്തേ തന്നെ എസ്ഡിപിഐ- ഡിവൈഎഫ്ഐ സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്.