മണിക്കൂറുകൾക്കുള്ളിൽ കടിയേറ്റത് 9 പേർക്ക്, 6 വയസുള്ള കുട്ടിക്കടക്കം പരിക്ക്; ആനാടും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം

തിരുവനന്തപുരം: ആനാടും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം. ആനാട് പഞ്ചായത്ത് ഓഫീസിനു മുന്നിലെ റോഡിൽ വച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെയും കോളജ് വിദ്യാർഥിനിയെയും ആറ് വയസുള്ള കുട്ടി അടക്കം 9 പേരെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് തെരുവ് നായ ആക്രമിച്ചത്. രാവിലെയും വൈകുന്നേരവുമായി 4 സ്കൂൾ വിദ്യാർത്ഥികൾക്ക് കടിയേറ്റു. കൂടാതെ, കോളജ് വിദ്യാർഥിനി, പ്രദേശവാസികൾ എന്നിവരും കടിയേറ്റ് ചികിത്സയിലാണ്. രാവിലെ കടിയേറ്റ എസ് എന്‍ വി എച്ച് എസ് എസി ലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ ശ്രീരാഗ്, മിഥുന്‍, ആനാട് പുല്ലേക്കോണം സ്വദേശി സുനിത, ആനാട് കളപ്പുര പുത്തന്‍ വീട്ടില്‍ ലീല (75), 6 വയസുകാരന്‍ സിദ്ധാര്‍ഥ്, ആനാട് പാറയ്ക്കല്‍ മണ്ഡപം ദേവീ ക്ഷേത്രത്തിന് സമീപം സുകുമാരന്‍ നായര്‍ (65) എന്നിവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
വൈകുന്നേരത്തോടെയാണ് രണ്ട് വിദ്യാർഥിക്കും സമീപ വാസിക്കും കടിയേറ്റതായി വിവരം എത്തിയത്. കടിച്ച ശേഷം വേഗത്തിൽ ഓടി മറയുന്നതിനാൽ രാവിലെ മുതൽ നാട്ടുകാർ ശ്രമിച്ചിട്ടും നായയെ കണ്ടെത്താനായില്ല. വൈകുന്നേരവും വിദ്യാർഥികളെ കടിച്ചതിന് ശേഷം ഓടിയ നായയെ കാവാ ടീം എത്തിയാണ് പിടികൂടിയത്. പേ വിഷബാധയുടെ ലക്ഷണങ്ങളുള്ള നായയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശ വാസികൾക്കൊപ്പം സമീപത്തുണ്ടായിരുന്ന ഒട്ടനേകം നായ്ക്കളേയും ഇത് കടിച്ചതിനാൽ നാട്ടുകാർ ഭീതിയിലാണ്.