സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു ., 11 ജില്ലകളില്‍ മ‍ഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന കേരള-കര്‍ണാടക തീരങ്ങള്‍ക്കരികിലെ ലക്ഷദ്വീപ് മേഖലയിലും നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ പറയുന്നു. ഇതിനൊപ്പം മാന്നാര്‍ കടലിടുക്കിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും പലയിടങ്ങളിലും മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.


തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്ന തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും. ഒക്ടോബര്‍ 21-ഓടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് തുടര്‍ന്ന് തീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഒക്ടോബര്‍ 24 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും, മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.