തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രവീണിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ

തിരുവനന്തപുരം: തമ്പാനൂര്‍ ഗായത്രി (25) വധക്കേസില്‍ പ്രവീണിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. 2022 മാര്‍ച്ച് 5-നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രിയെ കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021-ല്‍ വെട്ടുകാട് പള്ളിയില്‍ വിവാഹം കഴിച്ചതിന് ശേഷം, പ്രവീണിന്റെ ഭാര്യ വിശദീകരണം തേടി ജ്വല്ലറിയിലെത്തുകയും ഗായത്രി ജോലി രാജിവെക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രവീണ്‍ ഗായത്രിയെ ഒഴിവാക്കാന്‍ തീരുമാനിച്ചു.

2022 മാര്‍ച്ച് 5-ന് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപ ഹോട്ടലില്‍ പ്രവീണ്‍ ഗായത്രിയെ മുറിയിലേക്ക് കൊണ്ടു വന്ന് ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ വലിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പ്രതി സംഭവത്തെ ആത്മഹത്യയെന്ന് കാണിക്കാന്‍ ശ്രമിച്ചിരുന്നു.

സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഗായത്രിയുടെ കഴുത്തിലെ മുറിവുകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു