സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയില്‍ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. ഇതിന്റെ ആദ്യപടിയെന്ന നിലക്ക് പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസര്‍ നോട്ടീസയച്ചു.

ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. ഈ മാസം 21ാം തീയതി പട്ടിക്കാട് റേഞ്ച് ഓഫീസില്‍ ഹാജരായി കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കി. തെളിവുകള്‍ കൈമാറാത്തപക്ഷം പരാതിക്കാരന് ഒന്നും ബോധിപ്പിക്കാനില്ലെന്ന് കണക്കാക്കുമെന്നും വനംവകുപ്പിന്റെ നോട്ടീസില്‍ പറയുന്നു.
സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.