മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ തയ്യാര്‍: സൗബിന്‍ ഷാഹിര്‍

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന്റെ ഭാഗമായി നടന്‍ സൗബിന്‍ ഷാഹിര്‍ പൊലീസിന് മുന്നില്‍ ഇന്നും ഹാജരായി. കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ഇന്നലെയും ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. പരാതിക്കാരന് പണം നല്‍കിയിരുന്നെന്നും ലാഭ വിഹിതമാണ് കൊടുക്കാനുണ്ടായിരുന്നതെന്നും സൗബിന്‍ പറഞ്ഞു.
പണം നല്‍കാനിരിക്കെയാണ്് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

കേസില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയാണ് ചോദ്യം ചെയ്ത് വരുന്നത്. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.


അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

അതേസമയം പരാതിക്കാരന്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നും ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.