നിങ്ങള്‍ പേയ്‌മെന്റുകള്‍ ശരിയായി നടത്തിയിട്ടുണ്ടോ? ഏതെങ്കിലും പേയ്‌മെന്റ് മുടക്കിയിട്ടുണ്ടോ? ഇതൊക്കെയാണ് സിബില്‍ സ്‌കോര്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനം. അതായത് നിങ്ങളുടെ ക്രഡിറ്റ് ഹിസ്റ്ററിയാണ് നിങ്ങളുടെ സിബില്‍ സ്‌കോര്‍ പ്രധാനമായും നിര്‍ണയിക്കുന്നതെന്ന് പറയാം. വായ്പകള്‍ ലഭ്യമാകുന്നതിന് അപേക്ഷകന്റെ സിബില്‍ സ്‌കോറിന് വലിയ പങ്കുണ്ട്. സ്വകാര്യ ഏജന്‍സി നിശ്ചയിക്കുന്ന സിബില്‍ സ്‌കോര്‍ മോശമാണെങ്കില്‍ ബാങ്കുകളില്‍ നിന്ന് വായ്പ കിട്ടാത്ത സാഹചര്യമുണ്ട്. അടവൊന്നു മുടങ്ങിയാല്‍ സിബില്‍ സ്‌കോര്‍ കുത്തനെ കുറയുകയും ചെയ്യും. വായ്പയെടുക്കാന്‍ പോകുന്നവര്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. സാധാരണക്കാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. സിബിൽ സ്കോർ കുറവെന്ന കാരണത്താൽ വായ്പ നിഷേധിക്കപ്പെട്ട് കഷ്ടപ്പെടുന്നവർ നിരവധിയാണ്. ബാങ്കുകളിൽ നിന്നും ലോണ്‍ ലഭിക്കാതെ വരുമ്പോൾ പലിശക്കാരിൽ അഭയംതേടും. ലോണ്‍ ആപ്പുകളുടെ വലയിലും ജീവിതം കുടുങ്ങും. അങ്ങനെ ഭീമമായ കടക്കെണിയിൽ അകപ്പെട്ട് ജീവിതം തന്നെ അവസാനിപ്പിച്ച എത്രയെത്ര കുടുംബങ്ങൾ നമുക്ക് മുന്നിലുണ്ട്.
പൊതുമേഖല ബാങ്കുകളിലെ ജോലിക്ക് ഇപ്പോൾ സിബില്‍ സ്‌കോറും മാനദണ്ഡമാണ്. ബാങ്ക് ഓഫ് ബറോഡ ഇതിനോടകം തീരുമാനം നടപ്പിലാക്കിക്കഴിഞ്ഞു. ഓഫീസ് അസിസ്റ്റന്റ്, പ്യൂണ്‍ വിജ്ഞാപനത്തിലാണ് സിബില്‍ സ്‌കോറും മാനദണ്ഡമാകുന്നത്. സിബില്‍ സ്‌കോര്‍ മിനിമം 650ഓ അതിനു മുകളിലോ വേണമെന്നാണ് നിബന്ധന. ജോലിയില്‍ കയറും മുമ്പ് സിബില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം.
സിബിൽ പ്രതികൂലമായുള്ളവർ കുടിശികയില്ലെന്ന് ബന്ധപ്പെട്ട ബാങ്കിൽനിന്നുള്ള എൻഒസി ഹാജരാക്കണം. ഇതില്ലാത്ത പക്ഷം നിയമന ശുപാർശ പിൻവലിക്കാനോ, റദ്ദാക്കാനോ ബാങ്കിന് അധികാരമുണ്ട്.
വ്യാപാര മേഖലയും സിബില്‍ സ്‌കോറില്‍ പ്രതിസന്ധിയിലാണ്. കൊവിഡ് കാലത്ത് വ്യാപാര മേഖല സ്തംഭിച്ചതോടെ പലരുടെയും ലോണിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. അന്ന് ഇടിഞ്ഞ സിബില്‍ സ്‌കോറില്‍ വലയുന്ന വ്യാപാരികള്‍ നിരവധിയാണ്. സ്ഥിരവരുമാനം ഇല്ലാത്തവർക്ക് സ്കോറുമില്ല, ലോണുമില്ല. കല്യാണത്തിന് മുൻപ് ചിലർ പൊരുത്തം നോക്കാറില്ലേ, ഇപ്പോൾ വധൂവരന്മാരുടെ സിബിൽ സ്കോറും നോക്കാറുണ്ട്. വരന് സിബിൽ സ്കോർ കുറവായതിന്റെ പേരിൽ വിവാഹം മുടങ്ങിയത് ഈയടുത്ത് മുംബൈയിലാണ്.
കോര്‍പ്പറേറ്റ് ഭീമന്മാരുടെയും വന്‍കിടക്കാരായ വ്യക്തികളുടെയും വ്യവസായികളുടെയുമെല്ലാം ഭീമമായ കടങ്ങൾ എഴുതിത്തള്ളിയ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് 9000 കോടി രൂപ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോഴും അന്വേഷണം നേരിടുന്നയാളാണി വിജയ് മല്യ. 2016-ല്‍ ഇന്ത്യ വിട്ട മല്യ ഇപ്പോള്‍ യുകെയിലാണുള്ളത്. സാമ്പത്തിക കുറ്റകൃത്യകേസില്‍ അന്വേഷണം നേരിട്ടതോടെ രാജ്യംവിട്ട ഐപിഎല്‍ മുന്‍ മേധാവി ലളിത് മോദിയും നമുക്ക് മുന്നിലുണ്ട്. നീരവ് മോദി, നീഷൽ മോദി, മെഹുല്‍ ചോക്‌സി, നിധിൻ സന്ദേശര, ചേതൻ സന്ദേശര, ജതിന്‍ മെഹ്ത, സഞ്‌ജയ് ഭണ്ഡാരി, ദീപക് തല്‍വാര്‍, വിക്രം കോത്താരി, സൗമിത് ജേന, വിആർ പട്ടേൽ, സുനിൽ രമേശ് രൂപാണി, സുരേന്ദർ അങ്ങനെ എത്രയെത്ര പേരുകൾ. ഒരുവശത്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി പ്രമുഖർ രാജ്യംവിടുമ്പോൾ മറുവശത്ത് സിബിൽ സ്കോറിൽ കണ്ണുംനട്ടിരിക്കുകയാണ് സാധാരണക്കാർ