യൂട്യൂബിൽ ഇനി ഒറിജിനൽ കണ്ടന്റിന് മാത്രം പണം, കോപ്പിയടി പാടില്ല

ഏറെ കാലമായി നമുക്കെല്ലാം സുപരിചിതമായ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. സമീപകാലത്തായി യൂട്യൂബിലെ കണ്ടന്റ് ക്രിയേഷൻ വലിയൊരു വരുമാനമാർഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പലവിധങ്ങളായ ഉള്ളടക്കങ്ങൾ നിർമിച്ച് യൂട്യൂബിൽ പങ്കുവെക്കുന്നവരുണ്ട്. അവരിൽ പലർക്കും മികച്ച വരുമാനവും യൂട്യൂബ് നൽകുന്നുണ്ട്. ഇപ്പോഴിതാ കണ്ടന്റ് ക്രിയേറ്റർമാരെയാകെ ബാധിക്കുന്ന പോളിസി മാറ്റത്തിന് ഒരുങ്ങുകയാണ് യൂട്യൂബ്. ജൂലായ് 15 മുതലാണ് പുതിയ നയമാറ്റം പ്രാബല്യത്തിൽ വരിക.

ഒട്ടേറെയാളുകൾ യൂട്യൂബിലെ സ്ഥിരം കണ്ടന്റ് ക്രിയേറ്റർമാരാണ്.
പ്രധാനമായും ധനസമ്പാദനം നടത്താനാകുന്ന വീഡിയോകളുടെ കാര്യത്തിലാണ് യൂട്യൂബ് നയങ്ങൾ പരിഷ്കരിച്ചത്. ആവർത്തിച്ചുള്ള ഉള്ളടക്കങ്ങളും യഥാർഥമല്ലാത്ത ഉള്ളടക്കങ്ങളും ധനസമ്പാദനത്തിന് അനുവദിക്കില്ലെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു.

കാഴ്ചക്കാർക്ക് തിരിച്ചറിയാനാകാത്ത വിധം യാതൊരു വ്യത്യാസവുമില്ലാത്ത ഉള്ളടക്കങ്ങൾ ആവർത്തിച്ച് പോസ്റ്റ് ചെയ്താൽ യൂട്യബിൽ നിന്ന് കാശ് കിട്ടില്ല. ഒരേ ടെംപ്ലേറ്റിൽ നിർമിച്ച വീഡിയോകളും ഈ പരിധിയിൽ പെടും. ഈ ചട്ടം ലംഘിച്ചാൽ അത് ചാനലിൻ്റെ മൊത്തം വരുമാനത്തെ ബാധിക്കും. ഒരു ചാനലിന്റെ ഉള്ളടക്കത്തിൽ സമാനമായ ഉള്ളടക്കം ഉണ്ടാകുമ്പോൾ, ആകർഷകവും രസകരവുമായ വീഡിയോകൾക്കായി യൂട്യബിലേക്ക് വരുന്ന കാഴ്‌ചക്കാരെ അത് നിരാശരാക്കുമെന്ന് കമ്പനി ബ്ലോഗ്പോസ്റ്റിൽ വ്യക്തമാക്കുന്നു.

മറ്റ് വെബ്സൈറ്റുകളിൽ നിന്നുള്ള വാർത്തകൾ വായിക്കുന്നതും സ്വന്തമായി എഴുതാത്ത ഉള്ളടക്കങ്ങൾ വായിക്കുന്നതുമൊന്നും യൂട്യൂബ് ധനസമ്പാദനത്തിന് അനുവദിക്കില്ല. വിവരണമോ, കമന്ററിയോ, വിദ്യാഭ്യാസമൂല്യമോ ഇല്ലാത്ത ഇമേജ് സ്ലൈഡ് ഷോകളും സ്ക്രോളിങ് ടെക്സ്റ്റുകളും മാത്രമുള്ള വീഡിയോകളിൽ നിന്നും വരുമാനമുണ്ടാക്കാൻ സാധിക്കില്ല.