എഎംഎംഎയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജും പിന്മാറി

താര സംഘടനയായ എഎംഎംഎയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് പിന്‍മാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് താരങ്ങള്‍.

നടന്‍ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. ആരോപണ വിധേയന്‍ മാറിനില്‍ക്കുകയാണ് വേണ്ടതെന്നും ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരുമെന്നും മല്ലിക പറഞ്ഞിരുന്നു. അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ മാറിയത് മടുപ്പ് കൊണ്ടാണെനന്നും മല്ലിക പറഞ്ഞിരുന്നു.


കഴിഞ്ഞ ദിവസങ്ങളിലായി ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിര്‍ദേശ പത്രിക ബാബുരാജ് പിന്‍വലിച്ചത്. സരിത എസ്. നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു. പരാതികള്‍ തന്നെ വേദനിപ്പിച്ചെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബാബുരാജ് പറഞ്ഞു.

നേരത്തെ എഎംഎംഎയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷും പിന്‍മാറിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രന്‍ വ്യക്തമാക്കി.