രാത്രിയോടെ വധശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയേക്കും. നാളെയാണ് വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. യെമൻ ജഡ്ജിമാരുമായും മതപണ്ഡിതരുമായും കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ ചർച്ച നടത്തിയിരുന്നു.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി ജനായത്ത് പ്രകാരമുള്ള ഇടപെടലാണ് താൻ നടത്തുന്നതെന്നും ഇസ്ലാമികമായ കർമ ശാസ്ത്ര പ്രകാരമാണ് ഇടപെട്ടതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താൽ മതിയെന്ന മതനിയമം പ്രയോജനപ്പെടുത്താനാണ് നീക്കമെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബം പൂർണമായി അംഗീകരിച്ചാലേ ഈ നീക്കം വിജയിക്കൂവെന്നും കാന്തപുരം മുസ്ലിയാർ വിശദീകരിച്ചു.
"നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാൻ കഴിഞ്ഞു. ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വേണ്ടിയാണ്. യെമനിലെ പണ്ഡിതന്മാരെ ഞാൻ ബന്ധപ്പെട്ടിരുന്നു. യെമനിലെ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്," അബൂബക്കർ മുസ്ലിയാർ പറഞ്ഞു.