സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് റവാഡ ചുമതലയേറ്റത്. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവാഡ ചന്ദ്രശേഖര്‍ പങ്കെടുക്കും.

അതേസമയം കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട റവാഡയെ ഡിജിപി ആക്കിയതില്‍ സിപിഎമ്മിനുള്ളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍.