ടേക്ക് ഓഫിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് താഴ്ന്ന് എയര്‍ ഇന്ത്യ വിമാനം; രക്ഷപ്പെട്ടത് തലനാരിഴക്ക്

അഹമ്മദാബാദ് അപകടത്തിന് തൊട്ട് പിന്നാലെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് വിയന്നയിലേക്ക് പോകാനിരുന്ന വിമാനം ആകാശത്ത് നിന്ന് 900 അടി താഴ്ചയിലേക്ക് താഴ്ന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവാകുകയായിരുന്നു. ഇതെ പൈലറ്റുമാരെ ജോലിയില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ മാറ്റിനിര്‍ത്തിയതായി റിപ്പോര്‍ട്ട്. ജൂണ്‍ 14 ന് പുലര്‍ച്ചെ 2.56 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

പറന്നുയര്‍ന്ന ഉടനെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് 900 അടി താഴ്ചയിലേക്ക് വിമാനം വന്നത്. ഇതിനകം യാത്രക്കാര്‍ക്ക് അലര്‍ട്ടുകളും നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പൈലറ്റുമാരുടെ ഇടപെടലിലൂടെ നിയന്ത്രണം വീണ്ടെടുക്കുകയും യാത്ര തുടരുകയും ചെയ്യുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പറക്കലിന് ശേഷം സുരക്ഷിതമായി വിമാനം വിയന്നയില്‍ ഇറങ്ങുകയും ചെയ്തു.


‘പൈലറ്റുമാരില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന് ജനറലിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ പൈലറ്റുമാരെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്’- എയര്‍ഇന്ത്യ വക്താവ് പറഞ്ഞു. ജൂണ്‍ 12 ന് 242 യാത്രക്കാരുമായി അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുവീണതിന്റെ രണ്ട് ദിവസത്തിലാണ് ഈ സംഭവവും. അതിനാല്‍ ഗൗരവത്തിലാണ് വിഷയത്തെ അധികാരികള്‍ നോക്കുന്നത്.