അദ്ധ്യാപകൻ അന്ത്യ യാത്രാമൊഴി ചൊല്ലി വിടവാങ്ങി

കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് വിരമിച്ച് മറുപടി പ്രസംഗം നടത്തിയ 
പ്രഫുലൻ മാഷിൻ്റെ അന്ത്യ യാത്രാ മൊഴിയാകുകയായിരുന്നു അത്.

 കസേരയിൽ ഇരുന്ന് കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു.
 ഭരതന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനും വിൽപ്പാട്ട് കലാകാരനുമായ കോരാണി ചെമ്പകമംഗലം പൊയ്കയിൽ വിളയിൽ പ്രഫുലൻ മാഷിന്റെ മരണം വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും മാത്രമല്ല കല ആസ്വാദകർക്കും തീരാനഷ്ടമായി.

"എങ്ങു നിന്നെങ്ങുനിന്നി ന്നെങ്ങനെ കിട്ടി ഈ പെണ്ണിനിമ്മാതിരി ചന്തം"
 വിടവാങ്ങൽ പ്രസംഗം കഴിഞ്ഞപ്പോൾ മാഷ് പാടി നിർത്തിയത് തിരുനെല്ലൂർ കരുണാകരന്റെ റാണി എന്ന കവിതയിലെ ഈ വരികളാണ്.

"സാറിനെ മാല അണിയിച്ച് രാജകുമാരൻ ആക്കി ഞങ്ങൾ എല്ലാവരും കൂടി വീട്ടിൽ കൊണ്ടുചെന്നാക്കും."യാത്രയയപ്പ് സമ്മേളനത്തിന് എത്തിയ പ്രഫുലൻ മാഷിനോട് സഹപ്രവർത്തകർ പറഞ്ഞപ്പോൾ മാഷ് പറഞ്ഞു.
" വേണ്ട വേണ്ട മാല വേണ്ട. ഞാൻ വേറെ കല്യാണം കഴിച്ചുന്ന് നാട്ടുകാര് കരുതും....! ".

 തമാശ പറഞ്ഞ് വേദിയിലേക്ക് കടന്നുവന്ന പ്രഫുലൻ മാഷ്, യോഗം കഴിഞ്ഞപ്പോൾ എന്നെന്നേക്കുമായി ജീവിതത്തിൽ നിന്ന് വിടപറഞ്ഞു പോകുന്ന സങ്കട കാഴ്ച കണ്ടു നിൽക്കേണ്ടിവന്ന ഞെട്ടലിലാണ് സഹപ്രവർത്തകർ.

സംസ്ഥാനത്തെ അറിയപ്പെടുന്ന വിൽപ്പാട്ട് കലാകാരനായ പ്രഫുലൻ മാഷ് നൂറുകണക്കിന് വേദികളിൽ വിൽപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയ നടത്തേണ്ടിവന്നു. അതോടെ കലാപരിപാടികൾ അദ്ദേഹം നിർത്തിയിരുന്നു. അധ്യാപകനായി പത്ത് വർഷത്തോളം വയനാട്ടിലായിരുന്നു. രണ്ടുവർഷം മുൻപാണ് ഭരതന്നൂർ സ്കൂളിൽ എത്തിയത്. വിരമിക്കൽ ചടങ്ങിൽ നന്ദി പ്രസംഗം കഴിഞ്ഞ് കസേരയിലേക്ക് ഇരുന്ന് അല്പസമയം കഴിഞ്ഞപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
 സ്കൂളിൽ അന്ത്യ അഞ്ജലി അർപ്പിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും അടക്കം വൻ ജനാവലി എത്തി.