കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസ് പ്രതികളായ രണ്ട് പൊലീസുകാർ ഒളിവിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് ഒളിവിൽ പോയത്. രണ്ടു പേരുടേയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണ സംഘം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇരുവരെയും സംഭവത്തിൽ കുറ്റക്കാരെന്ന് മനസിലായതിന് പിന്നാലെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയതെന്നാണ് വിവരം. സെക്സ് റാക്കറ്റുമായി ഇവർക്ക് നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്. കോഴിക്കോട് വിജിലൻസിലെയും കണ്ട്രോൾ റൂമിലെയും ഡ്രൈവർമാരാണ് കെ ഷൈജിത്ത്, സനിത്ത് എന്നിവർ. നടക്കാവ് പൊലീസ് കേസിൽ ഈ പൊലീസുകാരെ കൂടി പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. കെട്ടിടം വാടകക്കെടുത്ത നിമീഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി പോലീസുകാരായ രണ്ടുപേരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ബിന്ദുവുമായി രണ്ടു പോലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്. രണ്ടുപേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായും പോലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. കൂടുതൽ പേർ ഇനിയും പ്രതികളാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. നേരത്തെ ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് കേസിൽ അറസ്റ്റിലായത്.