സംസ്ഥാനത്തെ സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിൽ വരും. എട്ട് മുതല്‍ പത്താം ക്ലാസുകളിലാണ് പഠന സമയം ഇതോടെ അര മണിക്കൂര്‍ വർദ്ധിക്കുന്നത്. 

രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഈ സമയമാറ്റം ഉണ്ടാകും.

ഈ തീരുമാനത്തെ ഇസ്ലാമിക സംഘടനയായ സമസ്ത എതിർത്തിരുന്നു. പുതിയ തീരുമാനം മത പഠനത്തെ ബാധിക്കും എന്നാണ് സമസ്ത ഉന്നയിക്കുന്നത്.12 ലക്ഷം വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ ഈ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. ഇനി സമയ മാറ്റം പുനപരിശോധിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സമയ മാറ്റം വരുന്നത്.

വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. ഇതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് സമയമാറ്റം നിർദേശിച്ചത്.