പവര്‍ പ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും മികച്ച സ്കോര്‍ കണ്ടെത്താൻ പഞ്ചാബിന് സാധിച്ചിരുന്നു. പ്രഭ്സിമ്രാൻ സിംഗിനും (8) പ്രിയാൻഷ് ആര്യയ്ക്കും (20) തിളങ്ങാനാകാതെ പോയത് പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ജസ്പ്രീത് ബുമ്രയെറിഞ്ഞ അഞ്ചാം ഓവറിൽ ജോഷ് ഇംഗ്ലിസ് 20 റൺസാണ് അടിച്ചെടുത്തത്. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഇംഗ്ലിസിന്റെ മികവിൽ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലെത്തി. എന്നാൽ, 8-ാം ഓവറിൽ ഇംഗ്ലിസിനെ മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യ മടക്കിയയച്ചു. 21 പന്തിൽ 38 റൺസ് നേടിയാണ് ഇംഗ്ലിസ് മടങ്ങിയത്.ഇംഗ്ലിസ് മടങ്ങിയതോടെ ക്രീസിലൊന്നിച്ച ശ്രേയസ് അയ്യര്‍ - നെഹാൽ വധേര സഖ്യം നടത്തിയ പോരാട്ടമാണ് മത്സരം ആവേശകരമാക്കിയത്. 3ന് 72 റൺസ് എന്ന നിലയിൽ തിരിച്ചടി നേരിട്ട പഞ്ചാബിനെ ഇരുവരും ചേര്‍ന്ന് 15.4 ഓവറിൽ 156 റൺസ് വരെയെത്തിച്ചു. 84 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അശ്വനി കുമാറിനെതിരെ ബൗണ്ടറിയ്ക്ക് ശ്രമിച്ച വധേരയെ മിച്ചൽ സാന്റ്നര്‍ പിടികൂടുകയായിരുന്നു. 29 പന്തിൽ 48 റൺസ് നേടിയാണ് വധേര മടങ്ങിയത്. അവസാന 4 ഓവറിൽ 41 റൺസാണ് പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. പിന്നാലെ, 27 പന്തിൽ ശ്രേയസ് അയ്യര്‍ 50 തികച്ചു. ഇതിനിടെ സിംഗിളിന് ശ്രമിച്ച ശശാങ്ക് റണ്ണൗട്ടായി. ബോൾട്ടിനെതിരെ ഒരു ബൗണ്ടറി നേടി ശ്രേയസ് അവസാന 3 ഓവറിൽ വിജയലക്ഷ്യം 31 റൺസാക്കി കുറച്ചു. 19-ാം ഓവറിൽ അശ്വനി കുമാറിനെതിരെ 4 സിക്സറുകൾ പറത്തിയ ശ്രേയസ് പഞ്ചാബിനെ ഒരോവര്‍ ബാക്കി നിര്‍ത്തി വിജയതീരമണച്ചു. 41 പന്തുകൾ നേരിട്ട ശ്രേയസ് 5 ബൗണ്ടറികളും 8 സിക്സറുകളും സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു.