നല്ല നടപ്പിന് ജാമ്യത്തിലിറങ്ങിയ ശേഷവും ക്രിമിനൽ കേസ്; യുവാവിന്റെ ജാമ്യം റദ്ദാക്കി രണ്ട് വർഷത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

തിരുവനന്തപുരം: ജാമ്യ ഉത്തരവ് ലംഘിച്ച കേസിൽ യുവാവിനെ രണ്ട് വർഷത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. തിരുവനന്തപുരം ഇടയ്ക്കോട് ഊരുപൊയ്ക‌ മങ്കാട്ടുമൂല രതീഷ് ഭവനിൽ രതീഷിനെതിരെയാണ് (36) നടപടി. തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഇയാൾക്ക് കഴിഞ്ഞ ഏപ്രിലിൽ നല്ലനടപ്പിന് മൂന്നു വർഷത്തേക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ വീണ്ടും ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമ കേസിൽ ഉൾപ്പെട്ടതോടെയാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്.
ആറ്റിങ്ങൽ, മംഗലപുരം, പോത്തൻകോട്, ശ്രീകാര്യം എന്നീ പൊലീസ് സ്റ്റേഷനുകളിലെ കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ. അജയൻ പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നേരത്തെ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെടെ വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ  പോയ രതീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാൾക്കെതിരെ വാറണ്ടും പുറത്തിറക്കിയിരുന്നു. പിന്നീട് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിലിറങ്ങി വീണ്ടും അക്രമം തുടങ്ങിയത്.