തമിഴ്‌നാട് തീരത്ത് ഓര്‍ഫിഷ്; മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടങ്ങി; ദുരന്ത സൂചനയോ?

ചെന്നൈ: തമിഴ്‌നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ ഓര്‍ മത്സ്യം ആശങ്കയ്ക്കിടയാക്കി. ആഴക്കടലില്‍ ഓര്‍ ഫിഷ് സ്വാഭാവികമാണെങ്കിലും തീരപ്രദേശങ്ങള്‍ക്ക് സമീപമെത്തുന്നത് സംബന്ധിച്ച് നിരവധി മിഥ്യ നിലവിലുണ്ട്. തീരപ്രദേശങ്ങളിലെ ഓര്‍ ഫിഷ് സാന്നിധ്യം വരാനിരിക്കുന്ന പ്രകൃതി ദുരന്തം പോലുള്ള അശുഭകരമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നാണ് വളരെക്കാലമായുള്ള വിശ്വാസം. 2011 ലെ ജപ്പാന്‍ ഭൂകമ്പത്തിനും സുനാമിക്കും ദിവസങ്ങള്‍ക്ക് മുമ്പ് ജപ്പാന്‍ തീരങ്ങളില്‍ ഓര്‍ഫിഷ് കരയ്ക്കടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
30 മീറ്റര്‍ വരെ നീളം വെച്ചേക്കാവുന്ന റിബണ്‍ പോലെയാണ് ഓര്‍ഫിഷിന്റെ രൂപം. ഈയിടെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഓര്‍ഫിഷ് കുടുങ്ങിയത്. വെള്ളി നിറത്തിലുള്ള പുറംതൊലിയുള്ള കൂറ്റന്‍ മത്സ്യം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിവെച്ചു. 'അന്ത്യനാള്‍ മത്സ്യം' എന്നറിയപ്പെടുന്ന ഓര്‍ഫിഷ് 200 മുതല്‍ 1,000 മീറ്റര്‍ വരെ ആഴത്തിലാണ് കാണപ്പെടുന്നത്. അപൂര്‍വ്വമായി മാത്രമെ മുകളിലേക്ക് വരാറുള്ളു. വെള്ളത്തിനടിയിലുള്ള പ്രകമ്പനങ്ങള്‍ കാരണമാകാം ഉപരിതലത്തിലേക്ക് നീന്തുന്നത് എന്നാണ് കരുതപ്പെടുന്നത്.ജപ്പാന് പുറമെ മെക്‌സിക്കോയില്‍ ഭുമികുലുക്കം ഉണ്ടായതിന് തൊട്ടുമുമ്പായി തീരത്ത് ഓര്‍ഫിഷിനെ കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജാപ്പനീസ് വിശ്വാസപ്രകാരം ഓര്‍ ഫിഷ് ഭൂമികുലുക്കത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്. അതേസമയം ഓര്‍ഫിഷ് തീരത്തടിയുന്നത് ഭൂമികുലുക്കത്തെക്കുറിച്ചോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തെക്കുറിച്ചോ മുന്നറിയിപ്പ് നല്‍കുന്നതാണെന്ന് ശാസ്ത്രീയമായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. ആഴക്കടല്‍ ആവാസവ്യവസ്ഥയില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ കാരണമോ ചുറ്റുപാടിലെ മാറ്റങ്ങള്‍ കാരണമോ ആയിരിക്കാം ഓര്‍ഫീഷ് മുകളിലേക്ക് വരുന്നതെന്നാണ് മറൈന്‍ ബയോളജിസ്റ്റ് പറയുന്നത്.