തൃശൂർ: പടിയൂരിൽ വീടിനുള്ളിൽ അമ്മയേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ആദ്യ ഭാര്യ വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചു മൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രേംകുമാർ രണ്ടാം ഭാര്യ രേഖയെ (43)യും രേഖയുടെ അമ്മ മണി(74)യേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരന്‍റെ ഭാര്യ മണി, മകൾ രേഖ എന്നിവരെയാണ് കഴിഞ്ഞദിവസം വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പടിയൂർ പഞ്ചായത്തിന് സമീപം ഉള്ള വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. തുടരന്വേഷണത്തിൽ രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നുവെന്നും സംഭവത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നും വ്യക്തമായത്