അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലെ ടോസിന് മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ അഹമ്മദാബാദില്‍ മഴ മാറി മാനം തെളിഞ്ഞു. വൈകിട്ട് നാലരയോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും പരിസരത്തും മഴ പെയ്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ അരമണിക്കൂറോളം നീണ്ട മഴ പെട്ടെന്ന് തന്നെ ശമിച്ചു. മാനം തെളിഞ്ഞതോടെ ആരാധകര്‍ക്ക് ആശ്വാസമായി. ഐപിഎല്‍ കിരീടപ്പോരിന് മുമ്പുള്ള സമാപനച്ചടങ്ങുകള്‍ നടക്കുകയാണിപ്പോള്‍ സ്റ്റേഡിയത്തില്‍.റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് ടീമുകള്‍ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. ആര്‍സിബി താരം വിരാട് കോലി ഗ്രൗണ്ടിലിറങ്ങി കുറച്ചുനേരം ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു. ഫൈനലിന് മഴ പ്രവചനമില്ലെങ്കിലും അപ്രതീക്ഷിതമായ എത്തിയ മഴ ആരാധകരെ ആശങ്കയിലാഴ്ച്ചിയിരുന്നു. ഇവിടെ നടന്ന പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മൂലം രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങാനായത്. മത്സരം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കാനായെങ്കിലും ഫൈനലിലും മഴ കളിക്കുമോ എന്ന ആശങ്ക ഇപ്പോഴും പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല.