സിനിമ സംവിധായകൻ കബീർ റാവുത്തർ (83) അന്തരിച്ചു.

 കിളിമാനൂർ ആറ്റൂർ നിലവറ വീട്ടിൽ സിനിമ സംവിധായകൻ കബീർ റാവുത്തർ (83) അന്തരിച്ചു.

ഉള്ളൂർ പ്രശാന്ത്‌നഗറിന് സമീപം ശിവശക്തിനഗറിൽ താമസിച്ചിരുന്ന കബീർ റാവുത്തർ 1982 ൽ സംവിധാനം ചെയ്ത ‘ലുബ്‌ന’ എന്ന ഹിന്ദി ചിത്രം ശ്രദ്ധേയമായിരുന്നു.

"പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 1970-ൽ സംവിധാനം പഠിച്ചിറങ്ങിയ റാവുത്തർ. എം.ടി.വാസുദേവൻനായർ അന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗസ്റ്റ് ലക്ചററായി എത്തുമായിരുന്നു.

റാവുത്തറുടെ ഡിപ്ലോമ ഫിലിമിൽ രവി മേനോനായിരുന്നു നായകൻ. നടനെക്കുറിച്ച് റാവുത്തറോട് ചോദിച്ചറിഞ്ഞ എം.ടി. തന്റെ ആദ്യസിനിമയായ നിർമാല്യത്തിൽ പൂജാരിയുടെ റോൾ രവിമേനോന് നൽകി. സഹസംവിധായകനാകാൻ എം.ടി. ക്ഷണിച്ചെങ്കിലും മുംബൈയിൽ ഫിലിം ഡിവിഷനു വേണ്ടി ഡോക്യുമെന്ററികൾ നിർമിക്കുന്ന തിരക്കിനിടയിൽ റാവുത്തർക്ക് ആ ക്ഷണം നിരസിക്കേണ്ടി വന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന വർക്കല സ്വദേശിയായ എം.ആസാദാണ് നിർമാല്യത്തിൽ സഹസംവിധായകനായത്.

മലയാളത്തിലും ഹിന്ദിയിലും കുറച്ച് സിനിമകൾ മാത്രമാണ് റാവുത്തർ സംവിധാനം ചെയ്തത്. ഹജ്ജിന്റെ പശ്ചാത്തലത്തിൽ മക്കയിലും മദീനയിലും ഷൂട്ട് ചെയ്ത 'ലബൈക്ക'് ആയിരുന്നു അടുത്ത സിനിമ. മലയാളത്തിൽ റഹ്മാൻ, മഹാലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ അഭിനയിച്ച 'പറന്നുയരാൻ' എന്ന റാവുത്തറിന്റെ സിനിമ റിലീസായില്ല.

സോമൻ, ജയഭാരതി, ജഗതി എന്നിവർ അഭിനയിച്ച ‘കഥ പറയും കായൽ’, സായികുമാർ നായകനായി 10 വർഷം മുൻപ് പുറത്തിറങ്ങിയ 'ഇങ്ങനെയും ഒരാൾ' എന്നിവയാണ് റാവുത്തർ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. "