രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ള കർണാടകയിൽ‌., ; 59 കിലോ സ്വർണവും 5 ലക്ഷം രൂപയും കവർന്നു; ആഭിചാര ക്രിയകൾ നടത്തിയതിനും തെളിവുകൾ

ബെംഗളൂരു: കർണാടകയിൽ ബാങ്കിൽ നിന്ന് 53.26 കോടി രൂപ വിലവരുന്ന 59.98 കിലോ സ്വർണവും 5.2 ലക്ഷം രൂപയും കൊള്ളയടിച്ചു. വിജയപുരയിലുള്ള കനറാ ബാങ്കിലാണ് മോഷണം നടന്നത്. രാജ്യത്ത് തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്നാണിത്. മേയ് 23നാണ് സംഭവം നടന്നതെന്നാണ് വിവരം. വിജയപുരയിലെ മനഗുളിയിലുള്ള കനറാ ബാങ്ക് ശാഖയിലാണ് വൻ മോഷണം നടന്നത്. മൂന്നുപേർ ചേർന്നാണ് ബാങ്കിൽ നിന്ന് സ്വർണം കടത്തിയത്.മേയ് 23ന് വൈകിട്ട് ആറുമണിക്കും 26ന് രാവിലെ 11.30നും ഇടയിലാണ് മോഷണം നടന്നതെന്ന് വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്‌മൺ നിംബാർഗി പറഞ്ഞു. പ്രതികളെ പിടികൂടാൻ എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മോഷണത്തിൽ എട്ടോളം പേർ പങ്കാളികളാണെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൊത്തം 59,348.94 ഗ്രാം ഭാരമുള്ള 1,373 സ്വർണ്ണ പാക്കറ്റുകൾ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏകദേശം 372 ഗ്രാം സ്വർണ്ണം പരിസരത്ത് ചിതറിക്കിടക്കുന്നതായി കണ്ടെത്തി. കൂടാതെ, പണമടങ്ങിയ മറ്റൊരു അലമാര തുറന്നിരുന്നു, 5,20,450 രൂപയും നഷ്ടപ്പെട്ടു.മോഷണം വളരെ ആസൂത്രിതമായാണ് നടത്തിയതെന്ന് വിജയപുര പൊലീസ് വ്യക്തമാക്കി. രണ്ടാം ശനിയും ഞായറാഴ്‌ചയും ഒരുമിച്ച് വരാൻ കാത്തിരിക്കുകയായിരുന്നു മോഷ്ടാക്കൾ. കള്ളത്താക്കോൽ ഉപയോഗിച്ച് ബാങ്കിനകത്തുകടന്ന മോഷ്ടാക്കൾ അലാറവും സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമാക്കി. നെറ്റ്‌വർക്ക് വീഡിയോ റെക്കോഡറും അപഹരിച്ചു. ബാങ്ക് ലോക്കറുകൾ മാത്രമാണ് അവർ ലക്ഷ്യംവച്ചത്. കൊള്ളയ്ക്കുശേഷം ഒരു കറുത്ത പാവയും മോഷ്ടാക്കൾ ഉപേക്ഷിച്ചു. എന്തോ ആഭിചാര ക്രിയകൾ അനുഷ്ഠിച്ചതിന്റെ സൂചനയാണിതെന്നും പൊലീസ് പറ‌ഞ്ഞു.