കറുത്ത ജൂപ്പിറ്റർ സ്‌കൂട്ടറിൽ റെയിൻകോട്ടും ഹെൽമറ്റും ധരിച്ച് എത്തിയാണ് പ്രതി പണം തട്ടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. പന്തീരാങ്കാവ് അക്ഷയ ഫൈനാൻസിയേഴ്സിൽ പണയംവച്ച സ്വർണം ടേക്ക് ഓവർ ചെയ്യണമെന്നാവശ്യപ്പെട്ട് ഷിബിൻ ലാൽ രണ്ട് ദിവസംമുമ്പ് രാമനാട്ടുകര ഇസാഫ് ബാങ്കിലെത്തി. 38 ലക്ഷം രൂപ വിലവരുന്ന സ്വർണമാണെന്നും ഇത് ഇസാഫിൽ പണയംവയ്ക്കാനാണ് താൽപ്പര്യമെന്നും അറിയിച്ചു. ചൊവ്വാഴ്ച ഇസാഫ് ബാങ്ക് അധികൃതർ ഷിബിൻ ലാലിന്റെ വീട്ടിലെത്തി നടപടികൾ പൂർത്തിയാക്കി. ബുധൻ പകൽ ഒന്നോടെ സ്വർണം ടേക്ക് ഓവർ ചെയ്യുന്നതിനായി ഇസാഫിലെ ജീവനക്കാരൻ പണവുമായി ഷിബിൻ ലാലിനൊപ്പം അക്ഷയ ഫൈനാൻസിയേഴ്സിനുമുമ്പിലെത്തി. ഈ സമയമാണ് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്.സ്വർണം ടേക്ക് ഓവർ ആവശ്യം പറഞ്ഞ് ഷിബിൻ ലാൽ മറ്റ് സ്വകാര്യ ബാങ്കുകളെയും സമീപിച്ചിരുന്നു. ഷിബിൻ ലാൽ അക്ഷയ ഫൈനാൻസിയേഴ്സിൽ സ്വർണം പണയംവച്ചിട്ടില്ലെന്നും സ്വർണം പണയംവച്ച വ്യാജ പണയകാർഡ് നിർമിച്ചതാണെന്നും വ്യക്തമായി.