വക്കത്തെ 4 പേരുടെ ദുരൂഹമരണത്തിൽ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി

ആറ്റിങ്ങൽ: വക്കത്ത് ഒരു കുടുംബത്തിലെ നാലു പേരെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു.
സി.പി.എമ്മിന്റെ ലോക്കല്‍കമ്മിറ്റി അംഗവും വക്കം ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണസംഘത്തിലെ ജീവനക്കാരനുമായ അനില്‍കുമാര്‍, ഭാര്യ സെക്രട്ടേറിയറ്റിലെ താല്‍ക്കാലിക ജീവനക്കാരി ഷീജ, മക്കളായ അശ്വിന്‍, ആകാശ് എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അശ്വിന്‍ ഡി.വൈ.എഫ്‌.ഐ വക്കം മേഖലാ പ്രസിഡന്റും എസ്.എഫ്‌.ഐ ആറ്റിങ്ങല്‍ ഏര്യാ കമ്മിറ്റി അംഗവുമായിരുന്നു. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരാണിവര്‍. ഈ വീട്ടില്‍ നിന്നും കണ്ടെത്തിയെന്ന് പോലീസ് വെളിപ്പെടുത്തിയ ആത്മഹത്യകുറിപ്പിലെയും ഡയറിയിലെയും വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വച്ചിരിക്കുന്നു.

സി.പി.എം നേതൃത്വത്തിലുള്ള വക്കം ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണസംഘത്തില്‍ മുമ്പ് മുക്കുപണ്ടം പണയംവച്ച് തുക തട്ടിയ സംഭവമുണ്ടായപ്പോള്‍ ജയപാലന്‍ എന്നയാളെമാത്രം കുറ്റവാളിയാക്കുകയും അയാള്‍ ആത്മഹത്യ ചെയ്യുകയും ഉണ്ടായി. 4 പേരുടെ കൂട്ട മരണത്തിന് കാരണമായവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് പാലോട് രവി ആവശ്യപ്പെട്ടു.