ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.

ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.