കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ ഹരിത കർമ്മസേന കടവിള സ്ഥാപിച്ചിരുന്ന ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പഴ്സ് ഹരിത കർമ്മസേനാ പ്രവർത്തകർ ഉടമയ്ക്ക് തിരികെ നൽകി.അടയമൺ സ്വദേശി സുബീനയുടെ വിലയേറിയ രേഖകളടങ്ങിയ പഴ്സാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 8ന് സുബീന ആറ്റിങ്ങലിൽ നിന്നും കിളിമാനൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പണം,ആധാർ കാർഡ്,എ.ടി.എം കാർഡുകൾ,പാൻകാർഡ്,ലൈസൻസ്,വീടിന്റെ താക്കോൽ,ചികിത്സാ രേഖകൾ എന്നിവയടങ്ങിയ പഴ്സ് മോഷണം പോയത്.ഈ പഴ്സിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്.പണമെടുത്തിട്ട് മോഷ്ടാവ് പഴ്സ് ബിന്നിൽ ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. ബിൻ വൃത്തിയാക്കി സാധനങ്ങളെടുത്ത് തരംതിരിക്കവെയാണ് കർമ്മസേനാ പ്രവർത്തകരായ ശോഭ,സിന്ധുമതി എന്നിവർക്ക് പഴ്സ് ലഭിച്ചത്.ഇവർ ഉടനെ കർമ്മസേനാ ആർ.പി പ്രവീണിനെ വിവരമറിയിച്ചു. പ്രവീൺ പഴ്സിലുള്ള മെഡിക്കൽ രേഖയിൽ നിന്ന് ഫോൺ നമ്പറെടുത്ത് ഉടമയെ അറിയിക്കുകയായിരുന്നു.നഗരൂർ സ്റ്റേഷനിൽ വച്ച് എസ.എച്ച്.ഒ അജയന്റെ സാന്നിദ്ധ്യത്തിൽ പഴ്സ് ഉടമയ്ക്ക് കൈമാറി.