*മരണമുനമ്പിലേക്ക് നോക്കൂ... ഭക്ഷണവും മരുന്നും ഇന്ധനവുമില്ലാതെ ഗസ്സ, മുലപ്പാല്‍ വറ്റി ഉമ്മമാര്‍; മരണത്തിനു കീഴടങ്ങി കുഞ്ഞുങ്ങള്‍*

ഭക്ഷ്യവസ്തുക്കളും മരുന്നും ഇന്ധനവുമില്ലാതെ ഗസ്സ ഭൂമിയിലെ നരകമാകുമ്പോഴും ഫലസ്തീനികള്‍ താമസിക്കുന്ന കെട്ടിടാവശിഷ്ടങ്ങളില്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍. കുടിവെള്ളമോ പോഷകാഹാരമോ ലഭിക്കാതെ ഉമ്മമാരുടെ മുലപ്പാല്‍ വറ്റിയതോടെ 14,000 ല്‍ ഏറെ നവജാത ശിശുക്കളാണ് മരണത്തിനു കീഴടങ്ങാന്‍ പോകുന്നത്.

സഖ്യരാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും ട്രക്കുകള്‍ ഭക്ഷ്യവസ്തുക്കളും മരുന്നുമായി ഗസ്സയിലെത്തിയെങ്കിലും അവ വിതരണം ചെയ്യാന്‍ ഇസ്‌റാഈല്‍ സൈന്യം അനുവദിക്കാത്തത് സ്ഥിതി കൂടുതല്‍ പരിതാപകരമാക്കി. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മൂലമാണ് സഹായ വസ്തുക്കള്‍ വിതരണം ചെയ്യാനാകാത്തതെന്ന് യു.എന്‍ ഏജന്‍സി വിശദീകരിച്ചു.

ആക്രമണം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ ഉപരോധമുള്‍പ്പെടെ കടുത്ത നടപടികളുണ്ടാകുമെന്ന് ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും ഭീഷണിപ്പെടുത്തിയെങ്കിലും ഇസ്‌റാഈല്‍ വഴങ്ങിയിട്ടില്ല. യൂറോപ്യന്‍ യൂനിയനും കൂടുതല്‍ രാജ്യങ്ങളും ഇസ്‌റാഈലിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇന്നലെ നടന്ന ആക്രമണത്തില്‍ 82 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണം ശക്തമാക്കിയതോടെ ഒരാഴ്ചയ്ക്കിടെ 600ല്‍ ഏറെപേരാണ് കൊല്ലപ്പെട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിക്കാനെത്തിയ യൂറോപ്യന്‍ നയതന്ത്ര പ്രതിനിധി സംഘത്തിനു നേരെയും ആക്രമണമുണ്ടായി.

ഗസ്സയിലുള്ള മുഴുവന്‍ ഫലസ്തീനികളെയും നാടുവിടാന്‍ നിര്‍ബന്ധിക്കുകയാണ് ഇസ്‌റാഈല്‍. തയാറല്ലാത്തവരെയെല്ലാം നിര്‍ദയം കൊന്നൊടുക്കുമെന്നാണ് ഭീഷണി. വ്യോമാക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ് തകര്‍ന്ന ആശുപത്രികളില്‍ എത്തുന്നവരെ ചികിത്സിക്കാന്‍ മതിയായ സൗകര്യങ്ങളൊന്നും ഇവിടെയില്ല. ചികിത്സ കിട്ടാതെ അനേകം പേരാണ് മരിക്കുന്നത്. സയണിസ്റ്റ് സംഘങ്ങള്‍ ഗസ്സയിലേക്ക് കടക്കുന്ന ട്രക്കുകള്‍ തടയുന്നതായും റിപ്പോര്‍ട്ടുണ്ട്.

അവശേഷിക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കാന്‍ ജനറേറ്ററുകള്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് രണ്ടു മുതല്‍ സമ്പൂര്‍ണ ഉപരോധത്തിലാണ് ഗസ്സ. കഴിഞ്ഞ രണ്ടാഴ്ചക്കാലയളവില്‍ ഗസ്സയിലെ 40 ശതമാനം ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണമാണ് ലഭിക്കുന്നത്.