മൊഹാലി: ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ്. ഗുജറാത്തിനെ 20 റൺസിന് തകര്‍ത്ത മുംബൈ ക്വാളിഫയര്‍-2ന് യോഗ്യത നേടി. 229 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാനെ സാധിച്ചുള്ളൂ. 49 പന്തിൽ 80 റൺസ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍.229 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഗുജറാത്തിന് നാലാം പന്തിൽ തന്നെ നായകൻ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് ഗിൽ (1) പുറത്തായത്. തുടര്‍ന്ന് ക്രീസിലൊന്നിച്ച സായ് സുദര്‍ശൻ-കുശാൽ മെൻഡിസ് സഖ്യം ആഞ്ഞടിച്ചു. ഒരു വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എന്ന നിലയിലാണ് ഗുജറാത്ത് പവര്‍ പ്ലേ അവസാനിപ്പിച്ചത്. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ 7-ാം ഓവറിൽ കുശാൽ മെൻഡിസിന്റെ വിക്കറ്റും ഗുജറാത്തിന് നഷ്ടമായി. മിച്ചൽ സാന്റ്നര്‍ക്ക് എതിരെ സ്വീപ് ഷോട്ടിന് ശ്രമിച്ച മെൻഡിസിന് പിഴച്ചു. ബാലൻസ് നഷ്ടമായ മെൻഡിസ് (20) ഹിറ്റ് വിക്കറ്റായാണ് മടങ്ങിയത്. ഗില്ലിന്റെ വിക്കറ്റും കുശാൽ മെൻഡിസിന്റെ വിക്കറ്റും നഷ്ടമായിട്ടും സായ് സുദര്‍ശൻ പോരാട്ടം തുടര്‍ന്നു. 7-ാം ഓവറിന്റെ അവസാന രണ്ട് പന്തും ബൗണ്ടറിയിലേയ്ക്ക് പായിച്ച് സായ് സുദര്‍ശൻ 28 പന്തിൽ അര്‍ധ സെഞ്ച്വറി തികച്ചു. 9.3 ഓവറിൽ ഗുജറാത്ത് 100 റൺസിലെത്തി. ഇന്നിംഗ്സിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് 2ന് 106 റൺസ് എന്ന നിലയിലായിരുന്നു. സായ് സുദര്‍ശനും വാഷിംഗ്ടൺ സുന്ദറും മികച്ച രീതിയിലാണ് ഗുജറാത്തിന്റെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയത്. 12 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് 130 റൺസിലെത്തി. 13-ാം ഓവറിൽ ബോൾട്ടിനെതിരെ അവസാന മൂന്ന് പന്തുകളിൽ തുടര്‍ച്ചയായി രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും പറത്തിയ വാഷിംഗ്ടൺ സുന്ദര്‍ സമ്മര്‍ദ്ദമകറ്റി. 14-ാം ഓവറിൽ ബുമ്രയെ തിരികെ വിളിച്ച ഹാര്‍ദിക്കിന്റെ നീക്കം ഫലം കണ്ടു. മികച്ച രീതിയിൽ ബാറ്റ് വീശിയ വാഷിംഗ്ടൺ സുന്ദറിനെ മൂന്നാം പന്തിൽ ബുമ്ര ക്ലീൻ ബൗൾഡാക്കി. 24 പന്തിൽ 5 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 48 റൺസ് നേടിയ ശേഷമാണ് വാഷിംഗ്ടൺ സുന്ദര്‍ മടങ്ങിയത്. വെറും 4 റൺസ് മാത്രം വഴങ്ങി നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ ഓവര്‍ മുംബൈയെ മത്സരത്തിലേയ്ക്ക് തിരികെയെത്തിച്ചു. അവസാന 6 ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 77 റൺസായിരുന്നു വേണ്ടിയിരുന്നത്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ഷെര്‍ഫേൽ റൂഥര്‍ഫോര്‍ഡും വേഗത്തിൽ സ്കോര്‍ ചെയ്തതോടെ ഗുജറാത്ത് വിജയം സ്വപ്നം കാണാൻ തുടങ്ങിയിരുന്നു. എന്നാൽ, ആ സ്വപ്നങ്ങള്‍ക്ക് ഏതാനും പന്തുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
16-ാം ഓവറിൽ സായ് സുദര്‍ശനെ ക്ലീൻ ബൗൾഡാക്കി ഗ്ലീസൺ മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. 49 പന്തുകൾ നേരിട്ട സായ് സുദര്‍ശൻ 10 ബൗണ്ടറികളും ഒരു സിക്സറും സഹിതം 80 റൺസ് നേടിയാണ് മടങ്ങിയത്. അവസാന 3 ഓവറിലേയ്ക്ക് മത്സരം ചുരുങ്ങിയപ്പോൾ ഗുജറാത്തിന് ജയിക്കാൻ 45 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. നിര്‍ണായകമായ 18-ാം ഓവറിൽ 9 റൺസ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. 19-ാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ റൂഥര്‍ഫോര്‍ഡിനെ പുറത്താക്കി ബോൾട്ട് ഗുജറാത്തിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. അവസാന ഓവറിൽ 24 റൺസ് ലക്ഷ്യമിട്ട് ബാറ്റ് വീശിയ ഗുജറാത്തിന് പക്ഷേ വെറും 3 റൺസ് നേടാനെ സാധിച്ചുള്ളൂ. ജൂൺ 1ന് നടക്കുന്ന ക്വാളിഫയര്‍-2ൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും.