രോഹിത്തിന്‍റെ പിൻഗാമിയെ ഇന്നറിയാം, ബുമ്രയുടെ സാധ്യത മങ്ങി; ഇംഗ്ലണ്ട് പരമ്പരക്കുളള ഇന്ത്യൻ ടീം ഇന്ന്

മുംബൈ: അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് ആരാവും രോഹിത് ശര്‍മയുടെ പിന്‍ഗാമിയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ശുഭ്മാൻ ഗില്ലിനാണ് എല്ലാ സാധ്യതകളും.ജസ്പ്രീത് ബുമ്രയുടെ പേരും സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നെങ്കിലും തുടര്‍ച്ചായി മൂന്ന് ടെസ്റ്റുകളില്‍ കൂടുതല്‍ കളിക്കാന്‍ തന്‍റെ ശരീരം അനുവദിക്കില്ലെന്ന് ബുമ്ര വ്യക്തമാക്കിയതോടെ ഗില്ലിനെ നായകനാക്കുക എന്നല്ലാതെ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. റിഷഭ് പന്താണ് മറ്റൊരു സാധ്യത. എന്നാല്‍ ഓസ്ട്രേലിയയിലെയും ഐപിഎല്ലിലെയും നിറം മങ്ങിയ പ്രകടനം പന്തിന്‍റെ സാധ്യത കുറക്കുന്നു. പന്തിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്കാണ് സെലക്ഷന്‍ കമ്മിറ്റി യോഗം തുടങ്ങുക. ഒന്നരയോടെ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്.കോലിക്ക് പകരം ടീമിലേക്ക് പരിഗണിക്കുന്നത് ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലുളള സായ് സുദര്‍ശനെയും ആഭ്യന്ര ക്രിക്കറ്റില്‍ തിളങ്ങിയ കരുണ്‍ നായരേയുമാണ്.ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ പരിചയവും സായ് സുദര്‍ശന് മുതല്‍ക്കൂട്ടാവും. ശ്രേയസ് അയ്യരേയും ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാത്ത ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെയും പരിഗണിച്ചേക്കില്ല. ബുമ്രയ്‌ക്കൊപ്പം പേസര്‍മാരായി പരിഗണിക്കുന്നത് മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരെയാകുമെന്നാണ് കരുതുന്നത്

കുല്‍ദീപ് യാദവിനെ ഏക സ്പിന്നറായും രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ ഓള്‍റൗണ്ടര്‍മാരായും പരിഗണിക്കുന്നു. ധ്രുവ് ജുറലായിരിക്കും രണ്ടാം വിക്കറ്റ് കീപ്പര്‍. ജൂണ്‍ ആറിനാണ് ഇന്ത്യന്‍ ടീം അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. ലീഡ്‌സില്‍ ജൂണ്‍ ഇരുപതിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.