ന്യൂഡൽഹി: പാകിസ്ഥാൻ ഉധംപൂരിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു സുരേന്ദ്ര കുമാർ. ഇതുവരെ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനുമാണ് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
ജമ്മുകാശ്‌മീരിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം ഇന്നലെ പുലർച്ചെ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിലും വെടിവയ്പിലും ബി.എസ്.എഫ് സബ് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഇംതിയാസ് വീരമൃത്യു വരിച്ചിരുന്നു. അതിർത്തി മേഖലയിലെ ഇന്ത്യൻ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം വഷളായതിന് ശേഷം അന്താരാഷ്ട്ര അതിർത്തിയിൽ സൈനിക പോസ്റ്റുകൾക്ക് നേരെയും ഗ്രാമങ്ങളിലേക്കും പാകിസ്ഥാൻ വലിയ തോതിൽ ആക്രമണം നടത്തിയിരുന്നു. ഇത് പ്രതിരോധിക്കാൻ ശക്തമായി ബിഎസ്എഫ് ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് ഇംതിയാസിന് ജീവൻ നഷ്ടമായത്.