തലസ്ഥാനത്ത് വ്യാപക കൃഷിനാശം വിതച്ച് മഴയും കാറ്റും

തിരുവനന്തപുരം ജില്ലയിൽ വ്യാപക കൃഷിനാശം വിതച്ച് മഴയും കാറ്റും. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് പിന്നാലെ ശക്തിയായ കാറ്റിൻ്റെ സ്വാധീനത്തിൽ ഹെക്ടർ കണക്കിന് കൃഷി ഇടങ്ങളാണ് ജില്ലയിൽ നശിച്ചത്. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി നൽകണമെന്ന് കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് എം വിജയകുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും നശിച്ചതാണ് ഈ വാഴത്തോട്ടം. വിളവെടുക്കാൻ പാകമായതും, വിളയാൻ കാത്തിരുന്നതുമായ ഒരു ഏക്കർ 7 സെൻ്റിലെ നേന്ത്ര കുലകൾ മുഴുവൻ ഒടിഞ്ഞു നിലം പൊത്തി. തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിൽ മാത്രം ഒന്നരലക്ഷത്തിലെറെ പാകമായ വാഴ കുലകളും, 25000ത്തിനു മുകളിൽ പാകമാകാത്ത വാഴകളും, 5 ഹെക്ടറിലെ പച്ചക്കറിയും നെല്ലും തെങ്ങുകളും ഫലവൃക്ഷങ്ങളും നശിച്ചു. പലരും പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കൃഷി ഇറക്കിയത്. ശക്തമായ കാറ്റിൽ നിലം പതിച്ച വാഴക്കുലകൾ മോഷണം പോയതായും കർഷകർ പറയുന്നു.കാറ്റിൽ നശിച്ച കാർഷിക വിളകൾക്ക് അർഹമായ നഷ്ടപരിഹാരം സർക്കാറിൽ നിന്ന് ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം. എല്ലാ കൃഷികളും ഒരുപോലെയാണെന്നും നഷ്ടപരിഹാരം കാലതാമസം ഇല്ലാതെ കർഷകർക്ക് ലഭ്യമാക്കണമെന്നും,പഴയ രീതിയിൽ തുടരുന്ന നഷ്ടപരിഹാരത്തിൽ കാലോചിതമായ മാറ്റം ഉണ്ടാകണമെന്ന് കർഷകസംഘം സംസ്ഥാന പ്രസിഡൻറ് എം വിജയകുമാർ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ കൃഷിനാശം ആണ് ഉണ്ടായത്. കർഷകർ വിള നശിച്ചതു പഞ്ചായത്തിലും കൃഷിഭവനിലും അറിയിച്ചിട്ടുണ്ട്. അനുകൂല നിലപാട് സർക്കാരിൽ നിന്ന് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കർഷകർ.