ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കളക്ട്രേറ്റിന് സമീപത്തെ തകർന്ന കെട്ടിടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തിരുപ്പൂർ കളക്ടറേറ്റിനോട് ചേർന്ന് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ രാവിലെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്.
കല്ലുകൊണ്ട് അടിച്ച് തലയും കൈകകളും ക്രൂരമായി ചതച്ച നിലയിലായിരുന്നു മൃതദേഹം.
സമീപത്തുതന്നെ രക്തംപുരണ്ട കല്ലുകളും കണ്ടെത്തി. പോലീസെത്തി നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് മധുര സ്വദേശിയായ ചിത്ര എന്ന നഴ്‌സാണെന്ന് വ്യക്തമായി. പല്ലടത്തെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ കഴിഞ്ഞ മാസം ആണ് ചിത്ര ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് ചിത്രം ഇറങ്ങിയിരുന്നു എന്ന് അയൽക്കാർ പറഞ്ഞു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന പോലീസ് ചിത്രയുടെ ഭർത്താവ് രാജേഷിനു കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആണ്. രാജേഷുമായി വഴക്കിട്ടാണ് ചിത്ര ഒന്നര വയസുള്ള കുഞ്ഞുമായി മധുരയിൽ നിന്ന് തിരുപ്പൂരിലേക്ക് മാറിയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെന്നും എന്നാൽ ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചിത്രയെ കാണാൻ രാജേഷ് ആശുപത്രിയിൽ എത്തിയിരുന്നു. രാവിലെ ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ഇയാളോ ഇയാൾക്ക് വേണ്ടി മാറ്റാരെങ്കിലുമോ ചിത്രയേ അപായപ്പെടുത്തിയതാണോ എന്നാണ് പോലീസിന്റെ സംശയം. രാജേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിൽ ആണെന്നും പൊലീസ് അറിയിച്ചു.