നെയ്യാറ്റിൻകര: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരായിരുന്ന ബംഗാൾ സ്വദേശികളാണ് അമരവിള എക്‌സൈസിന്റെ പിടിയിലായത്. പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്.
ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന വാഹന പരിശോധനയ്ക്കിടയിൽ സ്വാമിമാരുടെ വേഷത്തിൽ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് മുന്തിയ ഇനം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കണ്ടെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞു.
സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്.ഐസക്ക്, എക്‌സൈസ് ഇൻസ്‌പെക്ടർ ബിനോയ്, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് അനീസ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ സിനിമോൾ എന്നിവർ വാഹന പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.