കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സുകാന്ത് സുരേഷിനെ റിമാൻഡ് ചെയ്തു. ജൂൺ 10വരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെയായിരുന്നു പ്രതി പൊലിസില്‍ കീഴടങ്ങിയത്. കൊച്ചി സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. ഏകദേശം രണ്ടു മാസത്തോളം ഒളിവിൽ കഴിഞ്ഞശേഷമായിരുന്നു സുകാന്തിന്‍റെ നാടകീയ കീഴടങ്ങൽ. സുകാന്തിനെ കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും പിടികൂടാന്‍ സാധിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇന്നലെ ഹൈക്കോടതി സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ പൊലിസില്‍ കീഴടങ്ങിയത്.ഇരയുടെ മേല്‍ പ്രതിക്ക് വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികമായും യുവതിയെ ചൂഷണം ചെയ്തിരുന്നതായി സംശയിക്കാനുള്ള സൂചനകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.വാട്‌സ്ആപ്പ് ചാറ്റുകള്‍ ചോര്‍ന്നതായി പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന നിര്‍ണായക ചാറ്റുകള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് ചോദിച്ച കോടതി, ഈ വിവരങ്ങള്‍ ചോര്‍ന്നത് പൊലിസില്‍ നിന്നു തന്നെയാണെന്നും നിരീക്ഷിച്ചു. അതേസമയം, എങ്ങനെയാണ് ചാറ്റുകള്‍ ചോര്‍ന്നതെന്ന് അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.