പാലക്കാട് വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; പൊലീസ് ലാത്തി വീശി, നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ വന്‍തിരക്ക്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘാടകര്‍ക്കെതിരെയും പൊലീസ് ലാത്തി വീശി. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പരിപാടിക്കിടെ പരിക്കേറ്റ മുഴുവന്‍ പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി. മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. അതിനാല്‍ 'മൂന്നാംവരവ് 3.0' എന്ന പേരിലാണ് സംഗീത പരിപാടി. സൗജന്യമായിട്ടായിരുന്നു പ്രവേശനം.

ഈ മാസം ഒമ്പതിന് കിളിമാനൂരില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉണ്ടായിരുന്ന വേടന്റെ പരിപാടി റദ്ദ് ചെയ്തിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി റദ്ദ് ചെയ്തത്.