തിരുവനന്തപുരം: പാകിസ്ഥാനിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾ നടത്തിയ സംയുക്ത സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ. രാജ്യത്ത് ചില വിമാനത്താവളങ്ങൾ അടച്ചിടുകയും വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകളെ ഇത് ബാധിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു. അതുകൊണ്ടു തന്നെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്ര ചെയ്യാനുദ്ദേശിക്കുന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലയെന്താണെന്ന് യാത്രക്കാർ പരിശോധിക്കണമെന്നും അധികൃതർ.
പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ജമ്മു കശ്മീരിൽ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങൾ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും ഇന്റിഗോയും ഉൾപ്പെടെയുള്ള വിവിധ വിമാന കമ്പനികളും തങ്ങളുടെ സർവീസുകൾ സംബന്ധിച്ച് പ്രത്യേക അറിയിപ്പുകൾ പുറത്തിറക്കി.