ദേശീയപാതാ നിർമാണത്തെ തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകളിൽ തിരക്കേറി. ആലപ്പുഴയിൽനിന്ന് രാവിലെ എറണാകുളത്തേക്കുള്ള പാസഞ്ചർ ട്രെയിൻ നേരത്തെ തന്നെ തിങ്ങിനിറഞ്ഞാണ് പൊയ്ക്കൊണ്ടിരുന്നത്. ഇതിന് പുറമെയാണ് റോഡ് മാർഗം പൊയ്ക്കൊണ്ടിരുന്നവർ കൂടി ട്രെയിനിലേക്ക് മാറിയത്. ഇതോടെ 12 കോച്ചുകളുള്ള ട്രെയിന് താങ്ങാവുന്നതിലേറെയായി. ഇതോടെയാണ് തിരക്ക് കാരണം യാത്രക്കാർ കുഴഞ്ഞുവീഴുന്ന സ്ഥിതിവിശേഷമുണ്ടായതെന്നും അവർ പറഞ്ഞു.ട്രെയിൻ തുറവൂർ എത്തുമ്പോഴേക്കും ആളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങുമെന്നും ബിന്ദു പറയുന്നു. ചേർത്തല കഴിഞ്ഞാൽ ഇത്തരത്തിൽ ട്രെയിനിൽ കുഴഞ്ഞുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാൻ ഒരു സംവിധാനവുമില്ലാത്തത് വെല്ലുവിളിയാണ്. പൊലീസിനെയോ മെഡിക്കൽ സംഘത്തെയോ അറിയിച്ചാലും അവർ അറ്റൻഡ് ചെയ്യണമെങ്കിൽ എറണാകുളം എത്തണം. എന്നാൽ അതുവരെ കാത്തുനിൽക്കാൻ കഴിയാത്തതുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇതുകാരണം പലർക്കും അവധി എടുക്കേണ്ടതായി വരുന്നുണ്ട്. ഇത്തരത്തിൽ ഒരാളെങ്കിലും കുഴഞ്ഞുവീഴാത്ത ദിവസങ്ങളില്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു.
ഈ പ്രശ്നത്തിന് പരിഹാരമായി 16 റേക്ക് മെമു വേണമെന്നതാണ് ഈ റൂട്ടിലെ യാത്രക്കാരുടെ നിരന്തര ആവശ്യം. ജൂൺ അവസാനത്തോടെ നൽകാമെന്നാണ് റെയിൽവേ അറിയിക്കുന്നത്. എന്നാൽ സ്കൂളും കോളേജും തുറക്കുന്നതോടെ തിരക്ക് നിയന്ത്രണാതീതമാകും. കുംഭമേളയ്ക്ക് കൊണ്ടുപോയ മെമു റേക്കും തിരികെ എത്തിച്ചിട്ടില്ലെന്ന് ബിന്ദു പറയുന്നു. ഇപ്പോഴുള്ള 12 റേക്ക് 16 റേക്കാക്കിയാലും, പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും, പുതിയൊരു വണ്ടി തന്നെയാണ് പരിഹാരമെന്നും യാത്രക്കാർ പറയുന്നു. കായംകുളം മുതൽ തുടങ്ങുന്ന ഈ സർവീസ് രാവിലെ 10 മണിക്ക് എറണാകുളത്ത് എത്തുന്ന തരത്തിൽ വേണമെന്നുമാണ് ആവശ്യം. ഇതേ വണ്ടി വൈകിട്ട് അഞ്ചരയോടെ ആലപ്പുഴ ഭാഗത്തേക്ക് തിരിച്ചാൽ യാത്രാക്ലേശം പരിഹരിക്കാം.വൈകിട്ട് 6.25ന് എറണാകുളത്ത് നിന്ന് കായംകുളത്തേക്ക് പുറപ്പെടുന്ന പാസഞ്ചർ ട്രെയിനിലും യാത്രാക്ലേശം അതീവരൂക്ഷമാണ്. ഈ ട്രെയിനിൽ അഞ്ചര കഴിഞ്ഞാൽ കയറിപ്പറ്റാൻ സാധിക്കില്ല. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന യാത്രക്കാരുടെ ആവശ്യം റെയിൽവെ അവഗണിക്കുകയാണ് ചെയ്യുന്നത്. വന്ദേഭാരതിന് വേണ്ടിയുള്ള ക്രോസിങ് വൈകിട്ട് എറണാകുളം-കായംകുളം പാസഞ്ചറിലെ യാത്രക്കാരുടെ ജീവിതം ദുസഹമാക്കുന്നു. വന്ദേഭാരത് വൈകുന്നെങ്കിൽ അതിനനുസരിച്ച് സമയം ക്രമീകരിക്കാതെ വന്ദേഭാരത് വന്നിട്ട് മാത്രം, പാസഞ്ചർ പോയാൽ മതിയെന്ന നിലപാടാണ് റെയിൽവേയ്ക്കുള്ളത്.
രാവിലെ 7.25ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന പാസഞ്ചർ വണ്ടി എറണാകുളത്തുനിന്ന് വരുന്ന മെമുവിന് വേണ്ടി 20 മുതൽ 40 മിനിട്ട് വരെ തുറവൂരിൽ പിടിച്ചിടുന്ന അവസ്ഥയുമുണ്ട്. ഇതേ ട്രെയിൻ വീണ്ടും കുമ്പളത്ത് കൊച്ചുവേളിയിൽനിന്ന് വരുന്ന വീക്കിലി ട്രെയിന് വേണ്ടി പിടിച്ചിടും. ഇതേകാരണം കൊണ്ട് 9.10ന് എറണാകുളത്തുനിന്നുള്ള ബാംഗ്ലൂർ ഇൻറർസിറ്റിയിൽ പോകേണ്ട യാത്രക്കാർക്ക് ആ ട്രെയിൻ കിട്ടാതെ വരുന്നു.
സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ റെയിൽവേ വലിയ അലംഭാവമാണ് കാണിക്കുന്നത്. ട്രെയിനുകളിലും സ്റ്റേഷനുകളിലും ആവശ്യത്തിന് സുരക്ഷാജീവനക്കാരില്ല. എന്തെങ്കിലുമൊരു സംഭവമുണ്ടായി ആർപിഎഫിനെയോ പൊലീസിനെയോ വിളിച്ചാൽ, വളരെ വൈകിയായിരിക്കും അവർ എത്തുക. സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ ഇല്ലാത്തതും വീഴ്ചയാണ്. യാത്രക്കാർക്ക് ശുഭയാത്ര നേരുന്നുവെന്നാണ് റെയിൽവേ പറയുന്നത്. എന്നാൽ യാത്രക്കാരെ സംബന്ധിച്ച് പലപ്പോഴും അശുഭകരമായ യാത്രയാണ്.