ന്യൂഡല്‍ഹി: കൊടുംഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരുടെ ആക്രമണത്തിലാണ് സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഭീകരനായ സെയ്ഫുള്ള ഖാലിദിന് ഇന്ത്യയില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ പങ്കുണ്ട്.
2001ല്‍ രാംപുര്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുണ്ടായ ആക്രമണം, 2006ല്‍ നാഗ്പുരിലെ ആര്‍എസ്എസ് കേന്ദ്ര കാര്യാലയത്തിന് നേരെ നടന്ന ആക്രമണം എന്നിവയ്ക്ക് പിന്നിലെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദ്.
നേപ്പാള്‍ കേന്ദ്രീകരിച്ചാണ് സെയ്ഫുള്ള ഖാലിദ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് പാകിസ്താനിലെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി കഴിയുകയായിരുന്നു. ഈയടുത്താണ് സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലേക്ക് താമസം മാറിയതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.
വ്യാജപേരില്‍ നേപ്പാളില്‍ കഴിയവെയാണ് ഇയാള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. വിനോദ് കുമാര്‍ എന്ന പേരിലായിരുന്നു ഇയാൾ നേപ്പാളില്‍ കഴിഞ്ഞിരുന്നത്. അവിടെ നഗ്മ ബാനു എന്ന സ്ത്രീയെയും ഇയാൾ വിവാഹം കഴിച്ചിരുന്നു.