വക്കത്തെ കൂട്ട ആത്മഹത്യ കടബാധ്യത മൂലം., മരിച്ചത് അച്ഛനും അമ്മയും രണ്ട് ആൺമക്കളും

അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്.വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വക്കം ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനിൽകുമാർ. സഹകരണ സ്ഥാപനത്തിലെ അക്കൗണ്ടന്‍റ് ആണ്. അനിൽകുമാറിന് ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് പ്രാഥമികവിവരം.പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് അയൽക്കാര്‍ ദുരന്തം നടന്ന വിവരം അറിയുന്നത്. ഇവരെ നാല് പേരെയും വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആകാശിനും അശ്വിനും 20ഉം 25ഉം വയസാണ് പ്രായം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.