കൊച്ചി: കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ നടന്ന എം എസ് സി എൽസ-3 കപ്പൽ അപകടം കടൽ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് പഠനം. ഈ ജില്ലകളിലെ 10 സ്റ്റേഷനുകളിൽ നിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകൾ പരിശോധിച്ചുവരികയാണെന്ന് സിഎംഎഫ്ആർഐ അറിയിച്ചു.ഓക്സിജന്റെ അളവ്, അമ്ലീകരണം, പോഷകങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ജല ഗുണനിലവാരം പഠന വിധേയമാക്കുന്നുണ്ട്. എണ്ണ ചോർച്ചയുണ്ടോ എന്നറിയാനായി വെള്ളത്തിലെയും മണ്ണിലെയും ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യവും പരിശോധിക്കുന്നു. സസ്യ പ്ലവകങ്ങളും തീരത്തെ മണ്ണിലുള്ള ജീവികളെയും (ബെൻതിക്) ശേഖരിച്ച് പരിശോധിച്ചു വരികയാണ്. നിശ്ചിത കാലയളവിൽ ഈ സ്റ്റേഷനുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. ഗവേഷണ കപ്പലുപയോഗിച്ച് കടലിൽ നിന്നുള്ള സാമ്പിൾ ശേഖരണം ആരംഭിച്ചിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ തീരക്കടലുകളിൽ നിന്ന് മാത്രമാണ് സാമ്പിളുകൾ ശേഖരിക്കാനായതെന്ന് സിഎംഎഫ്ആർഐ പറയുന്നു. കാലാവസ്ഥ അനുകൂലമാകുന്നതോടെ, വരും ദിവസങ്ങളിൽ ഈ പഠനവും നടത്തും. കടലിന്റെ അടിത്തട്ടിലെ ജീവികളെ ഗ്രാബ് ഉപയോഗിച്ച് ശേഖരിച്ച് പഠന വിധേയമാക്കും. പ്രതികൂല കാലാവസ്ഥ കാരണം മത്സ്യബന്ധനം സാധ്യമല്ലാത്തതിനാൽ മീനുകളിൽ പരിശോധന നടത്താൻ സാധിച്ചിട്ടില്ലെന്നും സിഎംഎഫ്ആർഐ അറിയിച്ചു.വിവിധ തരത്തിലുള്ള കടൽ മലിനീകരണം പഠന വിധേയമാക്കുമെന്ന് സി എം എഫ് ആർ ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. തുടർ പരിപാലന നടപടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ, പഠന ഫലങ്ങൾക്ക് അനുസരിച്ച് വിവിധ ഏജൻസികൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.