*വാക്സീനെടുത്തിട്ടും പേവിഷബാധ; ഏഴ് വയസുകാരിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു*

തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേറ്റ കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ ഏഴു വയസ്സുകാരിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടുമുറ്റത്തുവച്ച് പട്ടി കടിച്ചത്. അന്നുതന്നെ ആന്‍റീ റാബിസ് സിറവും കുട്ടിക്ക് നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാ‌ക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബം. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ പേവിഷബാധയേറ്റ് മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം ആവർത്തിക്കുന്നത്. ഏപ്രിലിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. അതിൽ വാക്സീനെടുത്തവരും ഉൾപ്പെട്ടിരുന്നു.