ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന പരാതിയുമായി മാനേജർ; മാനേജരുടെ മൊഴിയെടുത്ത് പൊലീസ്

തിരുവനന്തപുരം: നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് പരാതിയുമായി മാനേജർ. പൊലീസ് മാനേജരുടെ മൊഴിയെടുക്കുകയാണ്. നിലവിൽ കേസ് എടുത്തിട്ടില്ല. മാനേജരുടെ മൊഴി പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു നടന്‍റെ ചിത്രത്തെ പ്രശംസിച്ച് എഫ് ബി പോസ്റ്റിട്ടതിനാണ് മര്‍ദിച്ചതെന്നാണ് മാനേജരുടെ പരാതി. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് മര്‍ദിച്ചതെന്നും പരാതിയിലുണ്ട്. ഇന്‍ഫോ പാര്‍ക്ക് പൊലീസ് വ്യക്തമാക്കുന്നത് ഉണ്ണി മുകുന്ദന്‍റെ മാനേജര്‍ പരാതിയുമായി സമീപിച്ചു എന്നാണ്. മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് മാനേജരുടെ പരാതി.ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷമാണ് ഇയാള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്. വിശദമായി മൊഴിയെടുത്ത് പരാതിയിൽ വ്യക്തത തേടുകയാണ് പൊലീസ്. കേസെടുക്കൽ നടപടികളിലേക്ക് പൊലീസ് ഇതുവരെ കടന്നിട്ടില്ല. പരാതി വ്യക്തമായി പരിശോധിച്ചതിന് ശേഷം മാത്രമേ കേസെടുക്കാൻ സാധിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം ഉണ്ണിമുകുന്ദന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ണിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരൻ.