കൊച്ചി തീരത്തെ കപ്പൽ അപകടം ; കപ്പൽ മുങ്ങുന്നു,., കണ്ടെയ്നറുകള്‍ ഉച്ചയോടെ തീരത്തടിയാന്‍ സാധ്യത കടലിൽ വീണ കണ്ടയ്നറുകൾ ആലപ്പുഴ – എറണാകുളം തീരത്തേയ്ക്ക് ? നിരീക്ഷണം തുടരുന്നു

കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കൽ മൈൽ ദൂരം അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങുന്നു  എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നേവിയുടെയും നേതൃത്വത്തിലാണ് ദൗത്യം തുടരുന്നത്. അഞ്ച് കപ്പലാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുള്ളത്. നിലവിലെ സ്ഥിതി വച്ച് ആലപ്പുഴ – എറണാകുളം തീരത്ത് കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യതയാണ് കൂടുതൽ. മണിക്കൂറിൽ ഒരു കിലോമീറ്റർ വേഗതയിൽ കണ്ടയ്നറുകൾ നീങ്ങാൻ ആണ് സാധ്യത.

വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ആണ് എംഎസ്ഇ എല്‍സ 3 എന്ന കപ്പല്‍ അപകടത്തിൽപ്പെട്ടത്. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. ഇരുപത്തി ഒന്നുപേരെ ഇന്നലെ രാത്രി നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു. ചരക്കു കപ്പലിന്‍റെ സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തന്നെ തുടരുകയായിരുന്നു അവരെയും ഇപ്പോൾ കോസ്റ്റ് ഗാർഡ് കരയിലെത്തിച്ചു.കോസ്റ്റ് ഗാര്‍ഡിന്‍റെയും നാവിക സേനയുടെയും കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററും ചരക്കുകപ്പലിനെ നീരീക്ഷിച്ച് കടലില്‍ തന്നെ തുടരുകയാണ്. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ നിറച്ചതിനാൽ അതീവ ജാഗ്രതയിലാണ് കൊച്ചിയും, തൃശ്ശൂരും, ആലപ്പുഴയും അടക്കമുള്ള തീരമേഖല. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയക്കണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.