ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് ഇന്നലെ പുനഃരാരംഭിച്ചു. സമരസമിതി നേതാക്കളുമായി ജില്ലാകളക്ടർ നടത്തിയ ചർച്ചയുടെ ഫലമായാണ് രാവിലെ മുതൽ തന്നെ ചന്ദ്രഗിരി ഡ്രഡ്ജർ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 3 എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽനീക്കവും നടന്നു. അഴിമുഖ ചാലിൽ എസ്കവേറ്റർ ഉപയോഗിച്ചുള്ള ആഴം കൂട്ടലാണ് ഇന്നലെ നടന്നത്. ഇന്നുമുതൽ ഒരു എസ്കവേറ്റർ കൂടി പ്രവർത്തിപ്പിക്കും. ഒരു ലോംഗ് ബൂം എസ്കവേറ്റർ കൂടി മുതലപ്പൊഴിയിൽ എത്തിക്കാനുള്ള പരിശ്രമവും അവസാനഘട്ടത്തിലാണ്. ഡ്രഡ്ജിംഗിന്റെ സമയപരിധി ഇന്നലെ വർദ്ധിപ്പിച്ചു. അഴിമുഖത്ത് നിന്ന് കുഴിച്ചെടുക്കുന്ന മണൽ വീണ്ടും കടലിൽ വീണ് പൊഴി മൂടാതിരിക്കാനായി താഴംപള്ളി ഭാഗത്ത് ബണ്ട്കെട്ടി മണൽ സംരക്ഷിക്കും. ഡ്രഡ്ജിംഗ് തൊഴിലാളികൾക്ക് ഇന്നലെ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. ഡ്രഡ്ജിംഗ് പുനരാരംഭിച്ചതിൽ മത്സ്യത്തൊഴിലാളികൾക്കുള്ള സന്തോഷം ബന്ധപ്പെട്ടവർ രേഖപ്പെടുത്തി. 30നകം മണൽനീക്കം കാര്യക്ഷമമാക്കി വലിയ വള്ളങ്ങൾക്കടക്കം അഴിമുഖം കടക്കാനാകുമെന്നാണ് കരുതുന്നത്.