അന്‍വറിന് വഴങ്ങിയില്ല; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും; പ്രഖ്യാപനം ഉടന്‍

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും. മറ്റ് പേരുകള്‍ ഉണ്ടാകില്ല. കെപിസിസി ഉടന്‍ ഹൈക്കമാന്റിന് കത്ത് കൈമാറും. പ്രഖ്യാപനം ഇന്നുണ്ടാകും. അതേസമയം, പി വി അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്. അന്‍വര്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ പൊതുവികാരം. സ്ഥാനാര്‍ഥി പ്രഖ്യാപനം ഹൈക്കമാന്റ് ആണ് നടത്തുകയെന്നും ആര് സ്ഥാനാര്‍ഥിയായി എത്തിയാലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പിവി അന്‍വര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു . ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചാല്‍ മത്സരിക്കാനും തയ്യാര്‍ എന്ന നിലപാടിലാണ് പിവി അന്‍വര്‍ എന്നാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ത്ഥി വരട്ടെ, സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടാകുമോ എന്ന് അതിനുശേഷം ആലോചിക്കാമെന്ന് പിവി അന്‍വര്‍ നേരത്തെ പ്രതികരിച്ചിരുന്നു.സ്ഥാനാര്‍ഥിയായി ഏത് ചെകുത്താനെയും പിന്തുണയ്ക്കുമെന്ന് ഇന്നലെ പറഞ്ഞ അന്‍വര്‍ ഇന്ന് തിരുത്തി. നല്ല ചെകുത്താന്‍ ആകണമെന്നായിരുന്നു പ്രതികരണം.

ഷൗക്കത്തിന് നിലമ്പൂരില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന പക്ഷമാണ് അന്‍വര്‍ ഉയര്‍ത്തുന്നത്. വ്യക്തിപരമായി എതിരല്ല. ജയമാണ് പ്രധാന മെന്നും കടുപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ തൃശങ്കുവിലാക്കുന്നു അവസാന നിമിഷത്തില്‍ അന്‍വര്‍. ഉപതിരഞ്ഞെടുപ്പ് എത്തിയിട്ടും മുന്നണി പ്രവേശനം നടക്കാത്തതിലുള്ള നീരസവും മറച്ചു വയ്ക്കുന്നില്ല. എന്നാല്‍ അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട് സമ്മര്‍ദ്ദ തന്ത്രം എന്നതാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. ഹൈക്കമാന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നാല്‍ രാഷ്ട്രീയ തുടര്‍ച്ചലനങ്ങള്‍ ഉറപ്പ്.