വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി മോദി പദ്ധതി കമ്മീഷന്‍ ചെയ്തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്.
ഒരിക്കല്‍ കൂടി അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് മോദി പറഞ്ഞു. ആദിശങ്കര ജയന്തി ദിനമാണ് ഇന്ന്. ആദി ശങ്കരന് മുന്നില്‍ ശിരസ് നമിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലേയും ജനങ്ങളെ അഭിനന്ദിക്കുന്നു. 8800 കോടി ചിലവിലാണ് തുറമുഖത്തിന്റെ നിര്‍മാണം. വരും കാലത്ത് വലിയ ഷിപ്പുകള്‍ക്ക് എത്താനാകും.ഇനി രാജ്യത്തിന്റെ പണം നമുക്ക് പ്രയോജനപ്പെടും. പുറത്തേക്ക് ഒഴുകിയ പണം വിഴിഞ്ഞത്തിനും അത് വഴി ജനങ്ങളിലേക്കും എത്തും.വിഴിഞ്ഞം പോര്‍ട്ട് അദാനി നിര്‍മാണം വേഗം പൂര്‍ത്തിയാക്കി. ഗുജറാത്തില്‍ 30 കൊല്ലമായി അദാനി പോര്‍ട്ട് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വലിയ പോര്‍ട്ട് നിര്‍മിച്ചത് കേരളത്തില്‍. അതില്‍ ഗുജറാത്ത് ജനതയുടെ പരാതി അദാനി കേള്‍ക്കേണ്ടി വരും – മോദി പറഞ്ഞു.
വേദിയില്‍ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞതും ശ്രദ്ധേയമായി. മുഖ്യമന്ത്രിയും തരൂരും ഇന്ത്യാ സഖ്യത്തിലെ വലിയ നേതാക്കളായിരിക്കും. എന്നാല്‍ ഇന്നത്തെ പരിപാടി ഇന്ത്യാസഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. മന്ത്രി വാസവന്‍ അദാനിയെ പ്രശംസിച്ചതും മോദി ആയുധമാക്കി. ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തതെ പിന്തുണക്കുന്നത് നല്ലകാര്യം. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി പങ്കാളിയെന്ന് പറയുന്നു, അതാണ് മാറ്റം.- മോദി പറഞ്ഞു.
കേരളത്തിന്റെ ഒരുഭാഗത്ത് വിശാല സാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതി സുന്ദരമായ പ്രദേശങ്ങള്‍ ഇതിനിടയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. 8800 കോടി രൂപ ചിലവിട്ടാണ് തുറമുഖ നിര്‍മാണം. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്റ് രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിനുണ്ടായത് വലിയ നഷ്ടമാണ്. ഇനി ഇതിന് മാറ്റം വരും. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് സഹായകമാകും – പ്രധാനമന്ത്രി പറഞ്ഞു.

സമുദ്രവ്യാപാരത്തില്‍ കേരളത്തിന്റെ പങ്ക് മുന്‍പ് ഏറെ വലുതായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.