തലസ്ഥാനത്ത് 370 ദുരിതാശ്വാസ ക്യാമ്പുകൾ; അടിയന്തര സഹായമായി താലൂക്കുകൾക്ക് 5 ലക്ഷം രൂപ; തിരുവനന്തപുരത്തെ മഴമുന്നൊരുക്കങ്ങൾ വിലയിരുത്താനുള്ള യോഗത്തിലെ തീരുമാനങ്ങൾ

തിരുവനന്തപുരത്തെ മഴമുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം അവസാനിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു. തലസ്ഥാനത്ത് 1370 പേരെ മഴക്കെടുതി ബാധിച്ചുവെന്നും 370 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വേളി പൊഴി മുറിക്കുന്ന നടപടികൾ പൂർത്തിയാക്കി. അടിയന്തര സഹായമായി താലൂക്കുകൾക്ക് 5 ലക്ഷം രൂപ അനുവദിച്ചു. താലൂക്കുകളിൽ കൺട്രോൾ റൂം തുറക്കും. ഏത് സാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

റോഡുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കൺട്രോൾ റൂം കെഎസ് ഡി പി ഓഫീസിൽ ആരംഭിക്കും എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. തമ്പാനൂരിലെ വെള്ളത്തിന്റെ പരിഹരിക്കാൻ സാധിച്ചു. മഴക്കാലത്തിനു മുന്നോടിയായി പൂർത്തിയാക്കി. ജില്ലാ ഭരണകൂടം കൃത്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.നെയ്യാറ്റിൻകര താലൂക്കിൽ വലിയ നാശമുണ്ടായതായി മന്ത്രി ജി.ആർ അനിൽ പറഞ്ഞു. 2500ഓളം കർഷകർക്ക് 15 കോടിയുടെ നഷ്ടമുണ്ടായി. വൈദ്യുതി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അത് പുനസ്ഥാപിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളെല്ലാം മുറിച്ച ശേഷമേ സ്കൂൾ തുറക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.