അതീവ ജാഗ്രതയില്‍ രാജ്യം; 27 വിമാനത്താവളങ്ങള്‍ അടച്ചു, 400-ലധികം സർവീസുകൾ റദ്ദാക്കി

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജാഗ്രത ശക്തമാക്കി രാജ്യം. 27 വിമാനത്താവളങ്ങള്‍ അടയ്ക്കുകയും 400-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. വിവിധ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.

അതിനിടെ, ഇന്ത്യ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി. സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. ജപ്പാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. ഭീകരതക്കെതിരെ ഈ രാജ്യങ്ങൾ ഐക്യദാര്‍ഢ്യം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചിയാണ് സന്ദർശനത്തിന് എത്തിയത്. ഇരു രാജ്യങ്ങളും നയതന്ത്ര കരാറുകള്‍ ഒപ്പുവെച്ചേക്കും. ഭീകരവാദത്തിനെതിരെ ഇറാന്റെ പിന്തുണയും ഇന്ത്യ തേടും.അതേസമയം, ജാഗ്രത നിര്‍ദേശവുമായി സിംഗപ്പൂര്‍ രംഗത്തെത്തി. ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള യാത ഒഴിവാക്കണമെന്നാണ് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിലുള്ളത്.